ഒരു വറീതു കഥ
പുളിയാമ്പിള്ളി ഷാപ്പില്‍ നിന്നും ആടിയുലഞ്ഞു വറീത് പുറത്തിറങ്ങി .എന്നും വൈകിട്ട് ഈ സേവ പതിവുള്ളതാണ് .ചാക്യാരംപുറത്തുകാരുടെ ഇഷ്ട സിൽബന്ദിയാണ് കക്ഷി.
ഒരൊത്ത രൂപം...! ഒരു ഭീമന്‍ തന്നെ ...ഒരു ആനയുടെ ബലം ...നല്ല പണിക്കാരന്‍.പാടത്ത് വറീതുണ്ടെങ്കിൽ പത്തു പണിക്കാര്‍ കുറവ് മതിയെന്നതാണ് സംസാരം.വെറുതെയല്ല വറീതിനെ വീട്ടുകാർ കൂടെ നിര്‍ത്തുന്നത് ....വെറും പണിക്കാരനല്ല കഴിവൊത്തൊരു എഞ്ചിനീയര്‍ കൂടിയാണ് കക്ഷി .പാടത്തെ ചിറകള്‍ മോടി പിടിപ്പിക്കുന്നതില്‍ പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുന്നതിലായിരുന്നു അധികവും താല്പര്യം. അദ്ദേഹത്തിൻ്റെ നിരീക്ഷണ പരീക്ഷണങ്ങൾ എന്നും ഫലം കണ്ടിട്ടേയുള്ളൂ ..നിലം ഉഴുന്നതിനു രണ്ടു പോത്തുകള്‍ ആവശ്യം ഇല്ല ഒരു പോത്തും ഒരു പശുവും മതി എന്ന് കണ്ടു പിടിച്ചതും ആ തലയാണ്.(അത് പിന്നെ പറയാം..)
ഇന്നല്‍പ്പം അധികം മോന്തിയോ എന്ന് വറീതിനൊരു സംശയം .......ഒരു പള്ളിപ്പാട്ട് ഉറക്കെ പാടി നോക്കി...
കുഴപ്പം ഇല്ല...സംഗതികള്‍ എല്ലാം ശരി .........വീട്ടില്‍ പോയി കഴിക്കാനുള്ള മിച്ചക്കള്ള് രണ്ടു കവിളും കൂടി അകത്താക്കി യപ്പോള്‍ ....ദാ ഇരുട്ടിലൊരു അനക്കം..
സൂക്ഷിച്ചു നോക്കിയപ്പോള്‍ അത് അടുത്ത വീട്ടിലെ പോത്താണ് ...
ആരോ മാറ്റി കെട്ടിയിരിക്കുന്നു ...എന്തായാലും കണ്ടതല്ലേ, ഒന്ന് കുളിപ്പിച്ച് സുന്ദരനാക്കി ഉടമസ്ഥന്റെ പറമ്പില്‍ കെട്ടാം. ഉള്ളിലെ കള്ളിന്റെ നന്മ ഉണര്‍ന്നു...ചിന്തിച്ച പോലെ ചെയ്തപ്പോള്‍ വറീതിനു മനസ്സമാധാനമായി ....!
വീട്ടില്‍ പോയി നന്നായിട്ടൊന്നു ഉറങ്ങി. വറീത് ഉറങ്ങിയപ്പോള്‍ ലോകം ഉണര്‍ന്നു ........
കുറ്റിക്കാട്ടമ്പലത്തില്‍ എഴുന്നള്ളിപ്പിനായി കൊണ്ട് വന്ന കുട്ടിക്കൊമ്പനെ കാണാനില്ലത്രേ.....കൊമ്പന്‍ വീട്ടു പറമ്പില്‍ തല ആട്ടി നില്‍ക്കുമ്പോഴും വറീത് ഊഷ്മളമായ ഉറക്കത്തിലായിരുന്നു... ഒരു ആനയുറക്കം....

Comments